പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സൺഡേ സ്കൂൾ അധ്യാപിക ഉള്‍പ്പടെ നാലുപേര്‍ക്ക് കഠിനതടവ്

കൊച്ചി: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ഉള്‍പ്പടെ നാലുപേരെ കോടതി കഠിനതടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ കൂടാതെ പ്രതികള്‍ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കല്‍ അനീഷ(28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹര്‍ഷാദ്(24 ബേസില്‍), കിഴക്കമ്പലം ആലിന്‍ചുവട് തടിയന്‍വീട്ടില്‍ ജിബിന്‍(24), തൃക്കാക്കര തേവയ്ക്കല്‍ മീന്‍കൊള്ളില്‍ ജോണ്‍സ് മാത്യു(24) എന്നിവരെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. അനീഷ 32 ഉം ഹര്‍ഷാദ് 28ഉം ജിബിന്‍ 48ഉം ജോണ്‍സ് 12 ഉം വര്‍ഷം തടവനുഭവിക്കണമെന്ന് വിധിയില്‍ വ്യക്തമാക്കി. പ്രതികള്‍ പിഴയായി ഒടുക്കുന്ന തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

2015 ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സണ്‍ഡേ സ്‌കൂളില്‍ മത കാര്യങ്ങള്‍ പഠിപ്പിച്ചിരുന്ന അനീഷയാണ് മറ്റു പ്രതികള്‍ക്ക് കുട്ടിയെ പരിചയപ്പെടുത്തിയത്. പീഡനദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന അഡീഷണല്‍ സെഷന്‍സ്(പോക്‌സോ) കോടതി ജഡ്ജി കെ സോമനാണു കേസില്‍ ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ ബിന്ദു ഹാജരായി. തടിയിട്ടപറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
