Naattuvaartha

News Portal Breaking News kerala, kozhikkode,

ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

കൊച്ചി: ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രണ്ടുദിവസങ്ങളിലായി 22 മണിക്കൂര്‍ ആണ് ചോദ്യംചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിലീപ് മടങ്ങി. ചോദ്യംചെയ്യലിനുള്ള കോടതി അനുമതി നാളെ അവസാനിക്കും. ദിലീപ് ഉള്‍പ്പെടെയുള്ള 5 പ്രതികളുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ഡ്രൈവര്‍ അപ്പു എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.

പ്രതികളെ കൂടാതെ ദിലീപിന്റെ നിര്‍മ്മാണ കമ്പനി ജീവനക്കാരെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. സംവിധായകന്‍ റാഫിയെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. പ്രതികളുടെ മൊഴികളില്‍ പ്രകടമായ വൈരുധ്യമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൈമാറിയ ഓഡിയോ റെക്കോര്‍ഡില്‍ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് റാഫിയെ വിളിച്ച് വരുത്തിയതെന്ന് എസ് പി അറിയിച്ചു. ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏല്‍പ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്.

ദിലീപിന്റെ മാനേജറെ വിളിച്ചുവരുത്തിയ അന്വേഷണ സംഘം ദിലീപിനും അനുജന്‍ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാന്‍ ശ്രമിച്ചു. നേരത്തെ ദിലീപിന്റെ നിര്‍മാണക്കമ്പനിയില്‍ നടത്തിയ റെയ്ഡില്‍ ചില തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് മാനേജറെ വിളിപ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സമയം നീട്ടാന്‍ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!