Naattuvaartha

News Portal Breaking News kerala, kozhikkode,

മതിയായ പിന്‍ചക്രമില്ലാതെ കെ എസ് ആര്‍ ടി സി ബസ് ഓടിച്ചു; ഏഴ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മതിയായ പിന്‍ചക്രമില്ലാതെ കെ എസ് ആര്‍ ടി സി ബസ് ഓടിച്ച ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. നിലമ്പൂര്‍ ഡിപ്പോയിലെ അഞ്ച് മെക്കാനിക്കുകള്‍ക്കും ഒരു ടയര്‍ ഇന്‍സ്പെക്ടര്‍ക്കും ഒരു വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍ക്കുമാണ് സസ്പെന്‍ഷന്‍. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ സുബ്രഹ്‌മണ്യന്‍, മെക്കാനിക്കുകളായ സുകുമാരന്‍ കെ പി, അനൂപ് കെ, അബ്ദുല്‍ ഗഫൂര്‍ കെ ടി, രഞ്ജിത് കുമാര്‍ ഇ, ടിപ്പു മുഹ്സിന്‍ എ പി, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുല്‍ അസീസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡിപ്പോയില്‍ നിന്ന് ബസെടുക്കുന്നതിന് മുമ്പ് ടയറുകള്‍ പൂര്‍ണമായും ഉണ്ടോയെന്ന് പരിശോധന നടത്താതിരുന്ന ഡ്രൈവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് രാവിലെ ആറിന് നിലമ്പൂര്‍ ഡിപ്പോയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസിനിടെയാണ് സംഭവം. യാത്രക്കിടെ ബസിന്റെ പിന്‍ഭാഗത്ത് നിന്ന് വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി പരിശോധിച്ചപ്പോഴാണ് പിന്‍ഭാഗത്ത് നാല് ടയറുകള്‍ വേണ്ട സ്ഥാനത്ത് മൂന്ന് ടയറുകളെ ഉള്ളൂവെന്ന് കണ്ടത്. ഇതേ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തി യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കി കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ ഭാഗത്തെ ഗുരുതര വീഴ്ച കണ്ടെത്തിയത്.

സര്‍വീസ് നടത്തുന്നതിന്റെ തലേ ദിവസമാണ് ബസിന്റെ ടയര്‍ മറ്റൊരു സൂപ്പര്‍ഫാസ്റ്റ് ബസിന് ഊരിയിട്ടത്. ഇക്കാര്യം ടയര്‍ ഇന്‍സ്പെക്ടര്‍ വെഹിക്കിള്‍ സൂപ്പര്‍വൈസറെ അറിയിക്കുകയോ ലോഗ് ഷീറ്റില്‍ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ബസിന് റിപ്പയര്‍ നടത്തിയത് ലോഗ് ഷീറ്റില്‍ രേഖപ്പെടുത്താത്തതിനാണ് അഞ്ച് മെക്കാനിക്കുകള്‍ക്കെതിരെ നടപടിയെടുത്തത്. ബസ് സര്‍വീസിന് യോഗ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്താതിരുന്നത് വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!