വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്; മുഖ്യമന്ത്രി


മീഡിയാവണ്‍ ചാനൽ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിവ് അടക്കമുള്ള പരാതി ഉയര്‍ന്നതോടെയാണ് ചാനല്‍ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതെന്നാണ് പറയപ്പെടുന്നത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരുന്നു.

ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ നടത്തുമെന്നും പ്രമോദ് രാമന്‍ പറഞ്ഞു. ഇതിനിടയിൽ ചാനലിന്റെ സംരക്ഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ ലഭിച്ചിട്ടുണ്ട്. വൈകാതെ ചാനൽ പുനസംപ്രേഷണം ആരംഭിക്കുമെന്ന് മീഡിയവൺ അറിയിച്ചിട്ടുണ്ട്.

നിരവധി പേരാണ് ഇപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട് കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റ് ചർച്ചയാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…
മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹര്യമാണുണ്ടാകേണ്ടത്. വൈവിധ്യമാര്‍ന്ന അഭിപ്രായപ്രകടനങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ ഇടമുണ്ടാകണം.
മറിച്ചായാല്‍ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തില്‍ പുലരേണ്ടതുണ്ട്. മീഡിയ വണ്ണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനിടയാക്കിയ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല.
ഗുരുതര വിഷയങ്ങൾ ഉണ്ടെങ്കിൽ അവ പ്രത്യേകമായി പരിശോധിക്കുകയും അതില്‍ ഭരണഘടനാനുസൃതമായ പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്. അനുഛേദം 19 ൻ്റെ ലംഘനമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണ്. വാ മൂടിക്കെട്ടുന്ന അവസ്ഥ രാജ്യത്തുണ്ടാകരുത്.

