Naattuvaartha

News Portal Breaking News kerala, kozhikkode,

സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

തിരുവല്ല: സി പി ഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സന്ദീപ് വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ജിഷ്ണുവിന് സന്ദീപിനോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ മറ്റ് പ്രതികള്‍ സഹായിക്കുകയായിരുന്നു.

ഒന്നാം പ്രതി ജിഷ്ണു ഒഴികെയുള്ള പ്രതികള്‍ക്ക് സന്ദീപിനോട് രാഷ്രീയ വൈരാഗ്യമുണ്ടായില്ലെന്നും മറ്റുള്ളവര്‍ ജിഷ്ണുവിനെ സഹായിക്കാന്‍ എത്തിയതാണെന്നും 732 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. ആറാം പ്രതി മറ്റു പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു. പ്രതികള്‍ സംഘം ചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പാക്കിയതെന്ന് കുറ്റപത്രം. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഹരിപ്പാട് സ്വദേശി രതീഷ് അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.

പ്രതികളുടെ കുറ്റസമ്മതമൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. ആകെ 79 സാക്ഷികള്‍. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി രേഷ്മ ശശിധരന് മുന്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തിരുവല്ല ഡിവൈഎസ്പി രാജപ്പന്‍ റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കൊലപാതകം നടന്ന ഡിസംബര്‍ രണ്ടിന് അര്‍ദ്ധരാത്രിയിലും മൂന്നാം തിയതി പകലുമായി കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒന്നാം പ്രതിയും കേസിലെ മുഖ്യ സൂത്രധാരനും യുവമോര്‍ച്ചയുടെ പെരിങ്ങര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ജിഷ്ണു രഘുവിന് സിപിഐഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന സന്ദീപിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!