NAATTUVAARTHA

NEWS PORTAL

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പൊലീസിനെ വിമര്‍ശിച്ച് കോടതി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത് കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഒഴിവാക്കിയാണെന്ന് കോടതി കുറ്റപ്പെടുത്തി. പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമമമാണ് കുറ്റപത്രത്തില്‍ ചേര്‍ക്കാതിരുന്നത്. എസ് സി-എസ് ടി 325ആം വകുപ്പ് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് പരാമര്‍ശം.

കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20നാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകളാണ് പ്രതി അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജൂലൈ നാലിനാണ് പ്രതി അര്‍ജുനെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടി 78 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുട്ടം പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി കൊല്ലപ്പെട്ടത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെണ്‍കുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അര്‍ജുന്‍ ഉള്‍പ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അര്‍ജുന്റെ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!