സുഡാനില്‍ യുവതിയെ ഇടിച്ചുകൊന്ന മുട്ടനാടിന് മൂന്നു വര്‍ഷം തടവ്
ഖാര്‍ത്തൂം: യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുട്ടനാടിന് ശിക്ഷ വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് വിചിത്രമായ ശിക്ഷാവിധി പുറപ്പെടുവിച്ചത്. യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷയാണ് മുട്ടനാടിന് വിധിച്ചിരിക്കുന്നത്.
ഈ മാസം ആദ്യമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആദിയു ചാപ്പിങെന്ന 45 വയസ്സുകാരിയെയാണ് മുട്ടനാട് ആക്രമിച്ചത്. ആക്രമത്തില്‍ വാരിയെല്ലിന് പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. അക്രമാസക്തനായ മുട്ടനാടില്‍നിന്ന് യുവതിയെ രക്ഷിക്കാന്‍ സമീപത്തുണ്ടായിരുന്നവര്‍ക്ക് സാധിച്ചില്ല. നിരവധിപ്പേര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് മുട്ടനാടിനും ഉടമയ്ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ മുട്ടനാടിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഉടമ നിരപരാധിയാണെന്ന് കണ്ട് വിട്ടയയ്ക്കുകയുമായിരുന്നു.
ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ മുട്ടനാട് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. മുന്നു വര്‍ഷം തടവിന് മുട്ടനാടിനെ കോടതി ശിക്ഷിക്കുകയായിരുന്നു. അതേസമയം മുട്ടനാടിനെ ജയിലില്‍ പാര്‍പ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലേക്ക്സ് സ്റ്റേറ്റിലെ അഡ്യൂവല്‍ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്ബിലായിരിക്കും മുട്ടനാട് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക. ഇത് കൂടാതെ മുട്ടനാടിന്‍റെ ഉടമ യുവതിയുടെ കുടംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ കൈമാറണമെന്നും കോടതി വിധിപ്രസ്താവത്തില്‍ പറയുന്നു.
Read Also : അബുദാബിയിൽ മലയാളികളുടെ റസ്റ്ററന്റിൽ പൊട്ടിത്തെറി; 2 മരണം, പരുക്കേറ്റവരിൽ മലയാളികളും