ആര്യൻ ഖാൻ ലഹരി കേസ്; സമീർ വാങ്കഡെക്കെതിരെ നടപടിക്ക് കേന്ദ്ര നിര്‍ദേശം
ന്യുഡല്‍ഹി: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി റെയ്ഡില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുന്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ (എന്‍സിബി) ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കെഡെയ്‌ക്കെതിരെ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആര്യന്‍ ഖാന്‍ അടക്കമുളളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി എന്‍സിബി റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലൊണ് കേന്ദ്രം ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അശ്രദ്ധമായി കേസന്വേഷണം നടത്തിയതിനാണ് ഉചിതമായ നടപടി നിര്‍ദേശിച്ചിരിക്കുന്നത്.
ആര്യന്‍ ഖാനെയും മറ്റ് അഞ്ച് പേരെയും കേസില്‍ നിന്ന് ഒഴിവാക്കിയാണ് എന്‍സിബി ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയത്. ഇവര്‍ക്കെതിരെ മതിയായ തെളിവില്ലാത്തതിനാല്‍ കുറ്റപത്രം നല്‍കാന്‍ കഴിയില്ലെന്നും എന്‍സിബി വ്യക്തമാക്കിയിരുന്നു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചുവെന്ന കേസിലും സര്‍ക്കാര്‍ സമീറിനെതിരെ നടപടി പരിഗണനയിലാണ്.
Read Also : ഗോപി സുന്ദറും അമൃത സുരേഷും വിവാഹിതരായതായി സൂചന: ക്ഷേത്രത്തില്‍ മാലയിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്
കോര്‍ഡെലിയ ആഡംബര കപ്പലില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ രണ്ടിന് സമീറിന്റെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം ആര്യന്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. ആര്യന്‍, വിക്രാന്ത്, ഇഷ്മീറ്റ്, അബ്രാസ്, ഗോമിത്, നുപുര്‍, മോഹക്, മുണ്‍മൂണ്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരില്‍ ആര്യനും മോഹകും ഒഴികെയുള്ളവര്‍ മയക്കുമരുന്ന് കൈവശം വച്ചുവെന്ന് എന്‍സിബി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒക്‌ടോബര്‍ 28നാണ് ആര്യന്‍ ജാമ്യത്തിലിറങ്ങിയത്.
എന്‍സിബി മുംബൈ യൂണിറ്റ് അന്വേഷിച്ച കേസ്, സമീര്‍ വാങ്കെഡെയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ ഡല്‍ഹി എന്‍സിബി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിരുന്നു.
Read Also : നടൻ ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബില്‍ പരിശോധന ; പിടിച്ചെടുത്തത് 200 കിലോ പഴകിയ മീന്‍