കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനിയുടെ ആത്മഹത്യ; ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവില്‍; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ചേവായൂര്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ ഭര്‍ത്താവ് ശ്രീജേഷും കുടുംബാംഗങ്ങളും ഒളിവില്‍. കോഴിക്കോട് വെങ്ങാലിയിലെ റെയില്‍വേ ട്രാക്കിലായിരുന്നു അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് അനഘയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
Read also:ഗിനിയിൽ കപ്പലിൽനിന്ന് അറസ്റ്റിലായ മലയാളി ഓഫീസറെ തിരികെ കപ്പലിലെത്തിച്ചു; 15 നാവികര്‍ കരയിൽ തടവിൽ
2020 മാര്‍ച്ച് 25നായിരുന്നു അനഘയും ശ്രീജേഷും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനുശേഷം അനഘയെ ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അനഘയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അനഘയുടെ ഭര്‍ത്താവ് ശ്രീജേഷിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും ചേവായൂര്‍ പൊലീസ് അറിയിച്ചു.