നവജാത ശിശുവിനെ മൂന്ന് ലക്ഷത്തിന് വിറ്റ അമ്മ അറസ്റ്റിൽ


തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ വില്‍പ്പന നടത്തിയ കേസില്‍ മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് യുവതി അറസ്റ്റിലായത്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച് നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിക്ക് വില്‍ക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ കൊടുത്താണ് കരമന സ്വദേശിനി കുഞ്ഞിനെ വാങ്ങിയത്.


കഴിഞ്ഞ ഏപ്രില്‍ 21 നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വില്‍പ്പന നടത്തിയതായുള്ള വിവരം പുറത്ത് വന്നത്. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതാണ് നിര്‍ണായകമായത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വില്‍പ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പൊലീസ് ചോദ്യംചെയ്യലില്‍ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.

