നിപ: പരിശോധനക്കയച്ച 42 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണ്, ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ട്. സമ്പർക്ക പട്ടിക ആവശ്യത്തിന് രോഗികളുടെ ഉൾപ്പെടെ ഫോൺ വിവരങ്ങൾ ശേഖരിക്കും. ഇതിനായി പോലീസിന്റെ സഹായവും തേടുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായതോടെ സംസ്ഥാനത്തെ നിപ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിക്ക് കടന്നിട്ടില്ലന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്നലെ അഞ്ച് പേരെ കൂടി രോഗ ലക്ഷണങ്ങളോടെ ഐസോലേഷനിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഇത് വരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും, ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്‍റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
Read Also : യാത്രക്കാരന്റെ 75000 രൂപയുടെ ഐ ഫോണ്‍ കൊക്കയിലേക്കെറിഞ്ഞ് കുരങ്ങൻ
