മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവം; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ രണ്ടുപേര്‍ പിടിയില്‍. ആനാവൂര്‍ സ്വദേശി മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരെയാണ് നാട്ടുകാരുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രാങ്ക് വീഡിയോയുടെ പേരില്‍ ഇവര്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്നും അനുവാദമില്ലാത്തെ കൈയില്‍കയറി പിടിച്ചെന്നുമാണ് പരാതി.

നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡിലാണ് യുവാക്കള്‍ വിദ്യാര്‍ഥികളെ ശല്യപ്പെടുത്തിയിരുന്നത്. പ്രാങ്ക് വീഡിയോയുടെ പേരില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ മുഖംമൂടിയും വസ്ത്രവും ധരിച്ചാണ് ഇവര്‍ നിരത്തിലിറങ്ങുന്നത്. ഇതെല്ലാം ചിത്രീകരിക്കാന്‍ ക്യാമറയുമായി മറ്റൊരാളും സംഘത്തിലുണ്ടാകും. തുടര്‍ന്ന് സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി ശല്യംചെയ്യുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

പ്രാങ്ക് എന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ശല്യംചെയ്യല്‍ പതിവായതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍സഹിതം നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Also : നിപ: കണ്ടെയിൻമെൻറ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും
